മസ്തിഷ്‌കജ്വരം;ഛത്തീസ്ഗഡിലും മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു,ഒരാളുടെ നില ഗുരുതരം

ജഗ്ദല്‍പൂര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഡിലും മൂന്ന് കുട്ടികള്‍ക്ക് മസ്തിഷ്‌കജ്വരം ബാധിച്ചതായി റിപ്പോര്‍ട്ട്. ജഗ്ദല്‍പൂര്‍ ജില്ലയില്‍ ജ്വരം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.മൂന്നും നാലും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചിരിക്കുന്നത്.

ചികിത്സയിലുള്ള കുട്ടികളില്‍ ജപ്പാന്‍ജ്വരത്തിന്റെയും ലക്ഷണങ്ങള്‍ കാണാനുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളില്‍ മസ്തിഷ്‌കജ്വരം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം 136 ആയി. ബിഹാറിലെ 16 ജില്ലകളിലെ അറുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിനോയ് വിശ്വം എം പി രാജ്യ സഭയില്‍ വിഷയമുന്നയിച്ചു. കുഞ്ഞുങ്ങളെ സര്‍ക്കാര്‍ കൊല്ലുകയാണെന്നും അടിയന്തരമായി മരുന്നും പശ്ചാത്തല സൗകര്യവും കേന്ദ്രം ഒരുക്കണമെന്നും എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.നിരവധി എം പിമാരും ബിനോയ് വിശ്വത്തെ പിന്തുണച്ചു. ലോക്സഭയിലും വിഷയം ചര്‍ച്ചയായെടുത്തു.

മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 7കുട്ടികള്‍ കൂടി ഇന്ന് മരിച്ചു. രോഗലക്ഷണങ്ങളോടെ 21 കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top