സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും; പാലക്കാട് ഇ എന്‍ സുരേഷ് ബാബു

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. 12 പേരെ ഒഴിവാക്കി. സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി, മുന്‍ മേയര്‍ സബിത ബീഗം എന്നിവര്‍ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയിലിടം പിടിച്ചു. എസ് സുദേവന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരുവിഭാഗം എതിര്‍പ്പറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വം സുദേവന്‍ എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങുകയായിരുന്നു.

അതേസമയം, ഇ. എന്‍ സുരേഷ് ബാബുവിനെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ചിറ്റൂര്‍ മുന്‍ ഏരിയ സെക്രട്ടറിയാണ് ഇ.എന്‍ സുരേഷ് ബാബു. കെ ബിനുമോള്‍, എംഎല്‍എമാരായ കെ.ശാന്തകുമാരി, പി.പി സുമോദ്, ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീന്‍, കെ.നന്ദകുമാര്‍, സി.കെ ചാമുണ്ണി എന്നിവരും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ കമ്മിറ്റിയില്‍ നിന്ന് 14 പേരെ ഒഴിവാക്കി.

ജില്ലാ കമ്മിറ്റിയില്‍ ആകെ 44അംഗങ്ങളാണ് ഉള്ളത്. അതില്‍ നാലുപേര്‍ വനിതകളാണ്. എസ് അജയകുമാര്‍, ടി എം ശശി, കെ എസ് സലീഖ, കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. മത്സരങ്ങളില്ലാതെയാണ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എ. പ്രഭാകരനും തിരിച്ചെത്തി.

സി.കെ രാജേന്ദ്രന്‍, മമ്മിക്കുട്ടി, ഇ.എന്‍ സുരേഷ് ബാബു, പി. കെ. ശശി, വി. കെ. ചന്ദ്രന്‍, എന്‍ ഉണ്ണികൃഷ്ണന്‍, വി.ചെന്താമരാക്ഷന്‍, എസ് അജയകുമാര്‍, കെഎസ് അലീഖ, എ പ്രഭാകരന്‍, ടി എം ശശി എന്നിവരുടെ 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനും സിപിഐഎം സമ്മേളനം രൂപം നല്‍കി.

Top