സമരാഗ്നി വേദിയിൽ ആളൊഴിഞ്ഞ കസേരകൾ, നീരസം പ്രകടിപ്പിച്ച് കെ സുധാകരൻ; പരസ്യമായി തിരുത്തി വി ഡി സതീശൻ

മരാഗ്നി സമാപനവേദിയിൽ നിന്ന് പരിപാടി കഴിയും മുൻപേ പ്രവർത്തകർ പോയതിൽ നീരസം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പരസ്യമായി തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് പേർ പ്രസംഗിച്ചു കഴിഞ്ഞാൽ എല്ലാവരും പോകുകയാണെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത് എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. എന്നാൽ മൂന്ന് മണി മുതൽ കൊടും ചൂടിൽ വന്നിരിക്കുന്ന പ്രവർത്തകർ പോയതിൽ വിഷമം തോന്നേണ്ടന്നായിരുന്നു സതീശന്റെ മറുപടി.

സെക്രട്ടറിയേറ്റിൽ നിന്നും തുടങ്ങിയ റോഡ് ഷോയിൽ പുത്തരിക്കണ്ടം മൈതാനം വരെ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമായിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിയുടെ ഉദ്ഘാടന പ്രസംഗവും പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റിന്റെ പ്രസംഗവും കഴിഞ്ഞതോടെ അണികൾ വേദി വിട്ടുതുടങ്ങിയിരുന്നു. ഒടുവിൽ കെപിസിസി അധ്യക്ഷൻ പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോഴേക്കും സദസ്സിൽ കസേരകൾ മുക്കാലും ഒഴിഞ്ഞു.

ഇതാണ് കെപിസിസി അധ്യക്ഷന് നീരസമുണ്ടാകാൻ കാരണമായതും അക്കാര്യം മൈക്കിലൂടെ തന്നെ അറിയിച്ചതും. ‘ഇതിലൊന്നും വിഷമിക്കേണ്ട പ്രസിഡന്റേ’ എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് അതേ മൈക്കിലൂടെ തന്നെ സുധാകരനെ തിരുത്തിയതിൽ നേതാക്കൾക്കിടയിലെ ഭിന്ന സ്വരം ഒരിക്കൽ കൂടി വെളിവാകുന്ന വേദിയായി സമരാഗ്നി സമാപനം മാറുകയായിരുന്നു.

Top