ലക്ഷ്മി വിലാസ് ബാങ്ക് ലയനം; ജീവനക്കാര്‍ തുടര്‍ന്നും സര്‍വീസിലുണ്ടാകുമെന്ന്‌ ഡിബിഎസ്

ക്ഷ്മി വിലാസ് ബാങ്ക്- ഡിബിഎസ് ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടായിരുന്നത്. സിങ്കപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ഗ്രൂപ്പ് ഹോള്‍ഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചത്. ഇപ്പോള്‍ ലയനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുകയാണ് ഡിബിഎസ് ബാങ്ക്.

ലക്ഷ്മി വിലാസ് ബാങ്കിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും തുടര്‍ന്നും സര്‍വീസിലുണ്ടാകുമെന്നാണ് ഡിബിഎസ് അറിയിച്ചത്. ലക്ഷ്മി വിലാസില്‍ നിന്ന് ലഭിച്ചിരുന്ന സേവനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ പലിശ നിരക്ക് എന്നിവയില്‍ മാറ്റമുണ്ടാവില്ലെന്നും ഡിബിഎസ് വിശദീകരിച്ചിട്ടുണ്ട്. പലിശ നിരക്ക് ഉള്‍പ്പടെയുള്ളവയില്‍ വ്യതിയാനം വന്നേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ വിശദീകരണം.

സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ലയനനടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ നവംബര്‍ 27 മുതല്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി പ്രവര്‍ത്തിച്ചു തുടങ്ങി. മൊറട്ടോറിയവും നീക്കിയിട്ടുണ്ട്. ലയനം പൂര്‍ണമായതോടെ ശാഖകളും ഡിജിറ്റല്‍ സംവിധാനങ്ങളും എടിഎമ്മുകളും പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇനി തടസ്സമുണ്ടാവില്ല.

Top