പൊലീസുകാരെ മര്‍ദ്ദിച്ച വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാര്‍ അറസ്റ്റില്‍

അടൂര്‍: മൊബൈല്‍ ഫോണ്‍ കടയുടെ പണി തടസ്സപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയെയും പൊലീസുകാരനെയും മര്‍ദ്ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. അടൂര്‍ കെ.ആര്‍.എം ടവറില്‍ പ്രവര്‍ത്തിക്കുന്ന കരിക്കിനേത്ത് വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരാണ് അറസ്റ്റിലായത്.

ഏഴംകുളം ചക്കനാട്ട് കിഴക്കേതില്‍ രാധാകൃഷ്ണന്‍ (52), കൊടുമണ്‍ ഐക്കാട് മണ്ണൂര്‍ വീട്ടില്‍ ഹരികുമാര്‍ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടില്‍ ശാമുവേല്‍ വര്‍ഗീസ് (42), ഏറത്ത് നടക്കാവില്‍ വടക്കടത്തുകാവ് താഴേതില്‍ വീട്ടില്‍ പി.കെ. ജേക്കബ് ജോണ്‍ (40), താമരക്കുളം വേടരപ്ലാവ് മുറിയില്‍ കല്ലുകുറ്റിയില്‍ വീട്ടില്‍ സജു (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടില്‍ അനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അടൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.ബി. അജി, സി.പി.ഒ പ്രമോദ് എന്നിവരെയാണ് ദേഹോപദ്രവമേല്‍പിച്ചത്.

വ്യാഴാഴ്ച രാവിലെ 9.15നാണ് സംഭവം. ജോലി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസുണ്ട്. വസ്ത്രശാല ഉടമ ജോസ് ഒന്നാം പ്രതിയാണ്. ഇദ്ദേഹം ഒളിവിലാണ്.

Top