സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടു; മരണകാരണം തലയ്ക്കും ശരീരത്തിനുമേറ്റ ആഴത്തിലുള്ള മുറിവ്

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടു. തലയ്ക്കും ശരീരത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ വിരലടയാളങ്ങള്‍ പരിശോധിച്ചാണ് അത് സലയുടെ മൃതദേഹം തന്നെയെന്ന് ഉറപ്പിച്ചത്.

സലയുടെ മരണവുമായി ബന്ധപ്പെട്ട് ബേണ്‍മൗത്ത് കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. ഇനി നവംബര്‍ ആറിന് കേസ് പരിഗണിക്കും എന്നാണ് കോടതി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സംഭവവുമായ് ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് ഇത്. ഇംഗ്ലണ്ടിലെ നിയമപ്രകാരം, പെട്ടെന്നോ, കാരണം വിശദമാക്കുവാന്‍ സാധിക്കാത്തതോ ആയ മരണങ്ങളില്‍ വിചാരണ നടത്താറുണ്ട്.

തന്റെ പുതിയ ടീമായ കാര്‍ഡിഫ് സിറ്റിയില്‍ ടീം അംഗങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പുറപ്പെട്ടപ്പോഴായിരുന്നു ജനുവരി 21ന് സലയുടെ വിമാനം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് കാണാതായത്. പിന്നീട് സ്വകാര്യ ഏജന്‍സികള്‍ നടത്തിയ തെരച്ചിലില്‍ കടലില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

Top