കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ സമരം, കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.1988ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ നിയമമാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജ്യത്ത് നടപ്പിലാക്കിയത്.

അപകടകരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. സമരം 18മത്തെ ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 29ന് കാനഡയുടെ തലസ്ഥാനത്തെത്തിയാണ് ട്രക്കര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. അതിശൈത്യം അവഗണിച്ച് തലസ്ഥാനത്തെത്തിയ ട്രക്കര്‍മാര്‍ കൂറ്റന്‍ വാഹനങ്ങള്‍ റോഡുകളില്‍ പാര്‍ക്ക് ചെയ്തു. താത്കാലിക ടെന്റുകള്‍ കെട്ടി പ്രതിഷേധം തുടങ്ങി.

തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ പ്രതിഷേധം പലപ്പോഴും അക്രമാസക്തമായി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനം വിട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാക്‌സിനെടുത്തവര്‍ക്കു മാത്രമേ യുഎസ്‌കനേഡിയന്‍ അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കൂ എന്ന നിബന്ധനയാണ് ട്രക്ക് െ്രെഡവര്‍മാരെ രോഷാകുലരാക്കിയത്.

തുടക്കത്തില്‍ വാക്‌സിന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധമെങ്കില്‍, പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ക്കും ട്രൂഡോ സര്‍ക്കാരിനുമെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. എയര്‍ ഹോണുകള്‍ നിര്‍ത്താതെ മുഴക്കിയും ട്രക്കുകള്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്തും ട്രക്കര്‍മാര്‍ ഉപദ്രവിക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ട്രക്കര്‍മാരും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിച്ചിരുന്നു.

Top