ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ വീണ്ടും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്‌.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കന്‍ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അഞ്ചാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്‌ ലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

പൊതുക്രമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു. ഇതോടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താൻ സൈന്യത്തിനു പൂർണ അധികാരം ലഭിക്കും. പ്രസിഡന്റ് ​ഗോട്ടബായ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലും നടത്തി. ലങ്കൻ പാർലമെന്റിനു സമീപം പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സ്‌കൂളുകളും കടകളും അടഞ്ഞുകിടക്കുകയാണ്.പാർലമെന്റിലേക്കുള്ള റോഡിൽ ആയിരക്കണക്കിനു വിദ്യാർഥികളാണ് പ്രതിഷേധവുമായി തുടരുന്നത്.

Top