‘അനാവശ്യ യാത്രകൾ വേണ്ട, പൂർണ വിവരങ്ങൾ നൽകണം’- യുക്രൈനിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്

കീവ്: യുക്രൈനിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി പുതിയ മാർ​ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. യുക്രൈൻ സർക്കാരും തദ്ദേശ ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർ​ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

ഇന്ത്യൻ പൗരൻമാർ താമസ സ്ഥലമടക്കമുള്ള പൂർണ വിവരങ്ങൾ എംബസിയെ അറിയിക്കണം. യുക്രൈനിലേക്കും യുക്രൈനിനികത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അതിനിടെ യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 24പേർക്ക് പരിക്കേറ്റതായും യുക്രൈൻ അധികൃതർ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

യുദ്ധം തുടങ്ങിയതിന് ശേഷം നാല് മാസമായി യുക്രൈൻ തലസ്ഥാനത്ത് അക്രമം നടത്താതിരിക്കുകയായിരുന്നു റഷ്യ. എന്നാൽ ക്രിമിയയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്‌ഫോടനത്തിൽ തകർന്നതിന് പിന്നാലെ, കീവ് ഉൾപ്പെടെയുള്ള പ്രധാന യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രണം ശക്തമാക്കി. യുക്രൈനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വ്‌ലാഡിമിർ സെലൻസ്‌കി ആരോപിച്ചു.

ശനിയാഴ്ച രാത്രി മുതലാണ് കീവിൽ ആക്രമണം ആരംഭിച്ചത്. ചരിത്രപരമായ പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവ്‌ചെങ്കൊ ജില്ലയിൽ സ്‌ഫോടനങ്ങളുണ്ടായി. സെൻട്രൽ കീവിലെ കീവ് നാഷണൽ യൂണിവേഴ്‌സിറ്റിക്ക് സമീപവും സ്‌ഫോടനമുണ്ടായി. ഊർജ മേഖലയും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് റഷ്യൻ ആക്രമണം നടക്കുന്നതെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. നിരവധി മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പശ്ചിമ മേഖലയിലെ നഗരമായ ലിവിവിലും സ്‌ഫോടനം നടന്നതായാണ് വിവരം. ആക്രണം ശക്തമായ കിഴക്കൻ മേഖലയിൽ നിന്ന് ആളുകൾ കൂട്ടത്തോടെ അഭയം തേടിയിരിക്കുന്നത് ലിവിവിലാണ്. ഖാർകീവ്, ടെർണോപിൽ തുടങ്ങിയ നഗരങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Top