കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കാന്‍ യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ സന്ദേശം

കീവ്: കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കാന്‍ യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ സന്ദേശം. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കും. യുക്രെയിന്‍ ജനതയെ പരിഗണിക്കണമെന്നും അവരോട് സഹകരിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

പെസോച്ചിനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും രക്ഷിച്ചുവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രെയിനില്‍ നിന്ന് രണ്ട് വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. സ്ലോവാക്യയില്‍ നിന്നെത്തിയ വിമാനത്തില്‍ 154 പേരും, ബൂഡാപെസ്റ്റില്‍ നിന്നെത്തിയ വിമാനത്തില്‍ 183 പേരുമാണ് ഉള്ളത്.

രക്ഷാപ്രവര്‍ത്തനം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് പറഞ്ഞു. ഓരോ രക്ഷാദൗത്യവും വ്യത്യസ്തമാണെന്നും, എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സുമിയില്‍ നിന്ന് ഇന്ത്യക്കാരെ റഷ്യയിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേക സംഘം സജ്ജമാണെന്ന് റഷ്യന്‍ അംബാസിഡര്‍ ഡെനീസ് ആലിപോവ് അറിയിച്ചു. യുദ്ധം തുടരുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ അടുത്തെത്താന്‍ കഴിയുന്നില്ല. ആക്രമണം ഇല്ലാത്ത മേഖലകളില്‍ അവരെ എത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top