ടെസ്‌ലയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്

ലോകത്തെ ഏറ്റവും മൂല്യമുള്ള കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ (37,000 കോടി രൂപ) മൂല്യമുള്ള തന്റെ ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോണ്‍ മസ്‌ക്. പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കണോ എന്ന കാര്യത്തില്‍ ട്വിറ്ററില്‍ പോള്‍ നടത്തിയതിനു പിന്നാലെയാണിത്. 35 ലക്ഷത്തോളം പേര്‍ വോട്ട് ചെയ്ത പോളില്‍ 58 ശതമാനമാളുകളും ഓഹരികള്‍ വിറ്റഴിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.

2012ല്‍ പ്രതിഫലമായാണ് ടെസ്ല മസ്‌കിന് ഓഹരികള്‍ നല്‍കിയത്. ടെസ്‌ലയില്‍ നിന്ന് തനിക്ക് പണമായി ഒന്നും ലഭിക്കുന്നില്ലെന്നും ഓഹരികള്‍ മാത്രമാണ് സ്വന്തമായുള്ളതെന്നും മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയടക്കാന്‍ ഓഹരികള്‍ വില്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ 600 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിച്ച ശേഷം ഇതാദ്യമായാണ് മസ്‌ക് സമാനമായ വഴിയില്‍ നീങ്ങുന്നത്.

ഓഹരികള്‍ വില്‍ക്കുന്നതില്‍ ട്വിറ്ററിയുടെ അഭിപ്രായം തേടിയെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹവും ടെസ്ലയും നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു എന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മസ്‌കിന്റെ പേരിലുള്ള ട്രസ്റ്റ് ടെസ്ലയിലെ നാല് ബില്യണ്‍ ഡോളര്‍ വിലവരുന്ന ഓഹരികള്‍ പൂര്‍ണമായി വിറ്റഴിച്ചപ്പോള്‍, 1.1 ബില്യണ്‍ മൂല്യമുള്ള 9.3 ലക്ഷം ഓഹരികള്‍ വിറ്റ് 22 ലക്ഷം ഷെയറുകള്‍ വാങ്ങി.

മസ്‌ക് ഓഹരി വില്‍ക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ടെസ്ലയുടെ മൂല്യം 16 ശതമാനം കുറഞ്ഞിരുന്നു. സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ സി.ഇ.ഒയായ ഇലോണ്‍ മസ്‌കിന് 280 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്.

Top