താന്‍ തന്നെയാകും ട്വിറ്ററിന്റെ സിഇഒ; സൂചനകള്‍ നല്‍കി ഇലോണ്‍ മസ്‌ക്

44 ബില്യൺ ഡോളർ മൂല്യത്തോടെ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ഇനി താൻ തന്നെയാകും ട്വിറ്ററിന്റെ സിഇഒ എന്ന് ഇലോൺ മസ്‌ക്. പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകൻ മസ്‌ക് ട്വിറ്റർ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. ഈ നീക്കം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി മസ്‌ക് തന്റെ ട്വിറ്റർ ബോയയിൽ ചീഫ് ട്വീറ്റ് എന്ന് ചേർക്കുകയും ചെയ്തിട്ടുണ്ട്.

പരാഗ് അഗ്രവാൾ ഉൾപ്പെടെ ട്വിറ്റർ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെയാണ് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് പുറത്താക്കിയത്. പരാഗ് അഗർവാ, നഡ് സെഗാൾ(ചീഫ് ഫിനാൻഷ്യൽ ഓഫീസർ), വിജയ് ഗഡ്ഡെ(ലീഗൽ ഹെഡ്) എന്നിവരെയും 2012 മുതൽ ട്വിറ്ററിന്റെ ജനറൽ കൗൺസിലായ സീൻ എഡ്ഗറ്റിനെയും പുറത്താക്കി. ഇതോടെ പരാഗിന് നഷ്ടപരിഹാരമായി വലിയ തുക ട്വിറ്റർ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

ഒരുവർഷത്തിനുള്ളിൽ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളർ അതായത് 3,457,145,328 രൂപ നൽകുമെന്ന് കമ്പനി നൽകിയിരിക്കുന്ന വാഗ്ദാനമെന്നാണ് വിവരം. അഗ്രവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും കണക്കിലെടുത്താണ് ഈ റിപ്പോർട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌ക് ഓഹരിയുടമകൾക്ക് നൽകുക എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റർ വാങ്ങുന്നുവെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാർ. എന്നാൽ ജൂലൈ മാസത്തോടെ കരാറിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റർ നേതൃത്വം കരാർ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ നൽകിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കരാറിൽ നിന്ന് പിന്മാറാൻ മസ്‌ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു.. ഒടുവിലാണ് കരാർ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്.

Top