ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റ് ഇലോൺ മസ്ക്

ന്യൂയോർക്ക്∙ ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റ് ഇലോൺ മസ്ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് വിറ്റത്. മസ്ക് ഓഹരികൾ വിറ്റതോടെ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞു. എന്നാൽ കൂടുതൽ ഓഹരികൾ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു.

ട്വിറ്റർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വായ്പ സംഘടിപ്പിക്കാനും ശ്രമം നടക്കുകയാണ്. വായ്പ തിരിച്ചടവിന് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ മസ്ക് വ്യക്തമാക്കി. 44 ബില്യൻ ഡോളറിനാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. 13 ബില്യൻ ഡോളർ ആണ് മസ്ക് വായ്പ ആയി ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്‌ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തിൽ 12.5 ബില്യൻ ഡോളർ വായ്പ അനുവദിക്കാമെന്ന് ധാരണയായി. ബാക്കി തുക സ്വന്തം കയ്യിൽനിന്നും അടയ്ക്കാനാണ് മസ്കിന്റെ തീരുമാനം.

ധനസമാഹരണത്തിനായി ട്വീറ്റുകൾക്ക് നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നാണു വിവരം. ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഉൾപ്പെടെ നിയന്ത്രണ വിധേയമാക്കും. ഇതിലൂടെ 3 മില്യൻ ഡോളർ ലാഭിക്കാനാണു ലക്ഷ്യം വയ്ക്കുന്നത്. ഫെയ്സ്ബുക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമിലെ സമൂഹമാധ്യമങ്ങൾ സാമ്പത്തികാധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന് സമാനമായി ട്വിറ്ററിലും മാറ്റങ്ങൾ വരുത്തും. തൊഴിലാളികളെ കുറയ്ക്കാനും സാധ്യതയുണ്ട്.

വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ടെസ്‌ല ഐഎൻസി മേധാവി പറഞ്ഞു. അതേസമയം മറ്റു പല ബാങ്കുകളും മസ്കിനു വായ്പ നൽകാൻ താൽപര്യം കാണിച്ചില്ല. മസ്കിന്റെ പ്രവചനാതീതമായ സ്വഭാവം ട്വിറ്ററിന്റെ ഭാവിയെ ഏതു രീതിയിൽ ബാധിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ബാങ്കുകൾ പിന്നാക്കം പോയതെന്നാണു റിപ്പോർട്ട്.

Top