കാര്‍ബണ്‍ ഡയോക്സൈഡ് പിടിച്ചെടുക്കാനുള്ള മികച്ച ടെക്നോളജിക്ക് വന്‍തുക പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. 10 കോടി ഡോളറാണ് സമ്മാനത്തുക. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡയോക്സൈഡ് പിടിച്ചെടുക്കുന്നത് പരിസ്ഥിതിക്ക് വളരെ അത്യാവശ്യമാണെന്നാണ് ഇലോണ്‍ മസ്ക് വിശദമാക്കുന്നത്. ഇത് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ പൂര്‍ണമായും പരിസ്ഥിതി സൌഹാര്‍ദ്ദമായിരിക്കാന്‍ സാധിക്കുകയെന്നും എന്നാല്‍ ഇതിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ഇത്തരമൊരു ഗംഭീര ഓഫറുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയത്.
ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ അനുസരിച്ച് കാര്‍ബണ്‍ പുറന്തള്ളുന്നത് കുത്തനെ കൂടുന്നതായാണ് റിപ്പോർട്ട്. സീറോ എമിഷന്‍ ടാര്‍ഗെറ്റില്‍ എത്താനായി പുറന്തള്ളുന്ന കാര്‍ബണ്‍ പിടിച്ചെടുക്കുക തന്നെവേണമെന്നാണ് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും വിശദമാക്കുന്നത്. സമ്മാനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കിന്‍റെ പ്രഖ്യാപനത്തേക്കുറിച്ച് ടെസ്ലയില്‍ നിന്നും മറ്റ് അറിയിപ്പുകളും ഉണ്ടായിട്ടില്ല. ടെസ്ലയ്ക്ക് പുറമേ സ്പേയ്സ് എക്സ്, ന്യൂറിലിങ്ക് എന്ന സ്റ്റാര്‍ട്ട് അപ്പിന്‍റെയും മേധാവിയാണ് ഇലോണ്‍ മസ്ക്. പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കാര്‍ബണ്‍ ക്യാപ്ചര്‍ ടെക്നോളജിയുടെ വികസനം ത്വരിതപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.