പിരിച്ച് വിടലിന് പിന്നാലെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റർ

കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റർ. ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാർക്ക് അയച്ച ആദ്യ ഇമെയിലിലാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോൺ മസ്ക് വിശദമാക്കിയത്. ഇന്നലെ രാത്രി അയച്ച ഇമെയിലിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയിൽ.

വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാർ ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിൻറെ നിർദ്ദേശം. 40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താൻ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലിൽ വിശദമാക്കിയ പോളിസി മാറ്റങ്ങൾ എത്രയും വേഗത്തിൽ പ്രാവർത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നൽകുന്നത്.

7500 ജീവനക്കാരെയാണ് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വർക്ക് ഫ്രെം ഹോം രീതി താൽപര്യമുള്ള ജീവനക്കാർക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റർ സ്വീകരിച്ചിരുന്നു. ട്വിറ്റർ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിർദ്ദേശിച്ചിരിക്കുന്നത്.

Top