വാഷിങ്ടൺ: അഭിപ്രായ സർവേയിൽ നേരിട്ട തിരിച്ചടിയെ തുടർന്ന് ട്വിറ്റർ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോൺ മസ്‌ക്. പകരം സിഇഒ ആവാൻ ഒരു വിഡ്ഢി എത്തുന്നതോടെ താൻ രാജിവെക്കും എന്നാണ് മസ്‌ക് പറയുന്നത്.
ട്വിറ്ററിലൂടെയാണ് മസ്‌ക് രാജി വെക്കുമെന്ന കാര്യം അറിയിച്ചത്. സോഫ്റ്റ്‌വെയർ ആൻഡ് സർവർ ടീമിന്റെ മേധാവിയായി തുടരും എന്ന് മസ്‌ക് ട്വീറ്റിൽ പറയുന്നു.
ട്വിറ്റർ മേധാവിയായി തുടരണോ എന്ന് അറിയാൻ നടത്തിയ അഭിപ്രായ സർവേയിൽ മസ്‌കിന് തിരിച്ചടി നേരിട്ടു. 57.75 ശതമാനം പേരാണ് മസ്‌ക് ട്വിറ്റർ മേധാവിയായി തുടരുന്നതിൽ താത്പര്യം ഇല്ലെന്ന് അറിയിച്ച് വോട്ട് ചെയ്തത്. 42.5 ശതമാനം പേർ മസ്‌കിനെ അനുകൂലിച്ചു.
ഒരുകോടി 75 ലക്ഷം പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. സർവേയേിൽ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പല അഴിച്ചുപണികളും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി. നിരവധി തൊഴിലാളികളെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളിലേക്കും മസ്‌ക് കടന്നിരുന്നു.