പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേര്‍ മരിച്ചു

ജയ്പുര്‍: പാകിസ്ഥാനില്‍നിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

അതേസമയം, രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനില്‍നിന്ന് കുടിയേറിയ കുടുംബം ലോഡ്ത ഗ്രാമത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് വിവിധ കൃഷികള്‍ നടത്തിവരികയായിരുന്നു. കുടുംബപ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം കുടിലില്‍ ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും റൂറല്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ ബര്‍ഹാത് പറഞ്ഞു. മൃതദേഹങ്ങളില്‍ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല. അതിനാല്‍ രാത്രിയില്‍ എന്തെങ്കിലും രാസവസ്തു കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയമെന്നും അദ്ദേഹം വ്യക്തമാക്കി.

Top