ഭുവനേശ്വര്‍: വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതിനെ തുടർന്ന് ഏഴ് ആനകള്‍ ചരിഞ്ഞ സംഭവത്തില്‍ ഒഡീഷ മുഖ്യ മന്ത്രി നവീന്‍ പട്നായിക് അന്വേഷണം നടത്തുവാൻ ഉത്തരവിട്ടു.
തിക്കാര്‍പദ വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നു സമീപത്തുള്ള ഗ്രാമത്തിലെ നെല്‍പ്പാടത്തേക്കു വരികയായിരുന്ന13 ആനകളില്‍ ഏഴെണ്ണമാണ് 11 കെവി ലൈനില്‍ നിന്നു ഷോക്കേറ്റു ചരിഞ്ഞത്.
സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ജൂനിയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ടു ജീവനക്കാരെ വൈദ്യുതി വകുപ്പ് സസ്പെന്‍ഡ് ചെയ്തു. 11 കെവി ലൈനില്‍ തട്ടി ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു സെന്‍ട്രല്‍ ഇലക്ട്രിസിറ്റി സപ്ലൈ അഥോറിറ്റിയെ അറിയിച്ചിരുന്നതായും എന്നാല്‍ അവര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.