ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തൃപ്തനല്ലെന്ന് സാം പിത്രോഡ

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് അറിയിച്ച് സാം പിത്രോഡ. അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു എഞ്ചിനിയര്‍ എന്ന നിലയിലും സാങ്കേതിക വിദഗ്ധന്‍ എന്ന നിലയിലും തനിക്ക് അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിഎം മെഷീനിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ തനിക്ക് കഴിയുമെന്നും ഒരു വര്‍ഷത്തേക്ക് എങ്കിലും മെഷീന്‍ തന്നാല്‍ അതിനെക്കുറിച്ച് പഠനം നടത്തി നിങ്ങളോട് പറയാന്‍ കഴിയുമെന്നും ടെലികോം എഞ്ചിനീയറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ സാം പിത്രോഡ വ്യക്തമാക്കി. ഇവിഎം മെഷിന്റെ ഡിസൈനിലെ ഉള്ളടക്കം, സോഫ്‌റ്റ്വെയര്‍, മെഷീനിലെ എല്ലാ ചെറിയ സിഗ്‌നലുകള്‍ എന്നിവയെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പിലും തെരഞ്ഞെടുപ്പ് മെഷീന്‍ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യഘട്ട വോട്ടെടുപ്പില്‍ ആന്ധ്രയില്‍ 30 ശതമാനത്തോളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ചന്ദ്ര ബാബു നായഡു പരാതി ഉന്നയിച്ചിരുന്നു. വോട്ടിങ് മെഷീനിലെ തകരാറുമൂലം പലയിടങ്ങളിലും വോട്ടിങ് മണിക്കൂറുകളോളം വൈകിയതായും പരാതി ഉയര്‍ന്നിരുന്നു.

Top