കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായുള്ള ഇലക്ട്രോണിക് ബന്ധം വീണ്ടും സജീവമാക്കി മാൻപവർ അതോറിറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇടക്കാലത്ത് നിലച്ചുപോയ സംവിധാനമാണ് പുനരാരംഭിച്ചത്. വിസക്കച്ചവട സാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റി നേരത്തേ ഇത്തരമൊരു സംവിധാനം നടപ്പാക്കിയത്.
രാജ്യത്തേക്ക് ഏറ്റവും കൂടുതൽ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ഇലക്ട്രോണിക് ലിങ്കിങ് സഥാപിക്കുക വഴി വിസക്കച്ചവടം മുളയിലേ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എൻട്രി വിസകളും വർക്ക് പെർമിറ്റുകളും നൽകുന്നത് പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഇടക്കാലത്തു നിർജ്ജീവമായിരുന്ന സംവിധാനം വീണ്ടും സജീവമാക്കിയത്.
പദ്ധതി പൂർത്തീകരിക്കുന്നതിൽ അതോറിറ്റി വലിയ മുന്നേറ്റം നടത്തിയിരുന്നെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ടത് പദ്ധതി പാതിവഴിയിൽ തടസ്സപ്പെടാൻ കാരണമായി. കുവൈത്തും തൊഴിൽ കയറ്റുമതി രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഓട്ടോമേറ്റഡ് ലിങ്ക് ഒരു ബഫർ ആയി പ്രവർത്തിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു. തൊഴിലവസരങ്ങളുടെയും കരാറുകളുടെയും കാര്യത്തിലാണ് ഇത് ഏറെ ഗുണം ചെയ്യുക.
തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നത് സാങ്കൽപിക കമ്പനിയിലേക്ക് അല്ലെന്ന് ഉറപ്പാക്കാനും ജീവനക്കാരന് ദോഷം ബാധിക്കുന്ന റിക്രൂട്ട്മെൻറ് രീതികൾ ഇല്ലാതാക്കാനും ഇതുവഴി സാധിക്കും. തൊഴിലാളികളെ കൊണ്ടുവന്ന് തെരുവിൽ ഉപേക്ഷിച്ച് തൊഴിലുടമകൾ രക്ഷപ്പെടുമ്പോൾ ഇരകളായി എത്തിയ തൊഴിലാളികൾ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരായി മാറുന്നതാണ് നിലവിലെ സാഹചര്യം. പ്രവേശന വിസ, താമസം, വിസ സൗകര്യം വാഗ്ദാനങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണെന്നും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.