വൈദ്യുതി വാങ്ങേണ്ടി വരും; വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ്ങിന് സാധ്യത: കെഎസ്ഇബി

തിരുവനന്തപുരം: വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ കെഎസ്ഇബി. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനല്‍ മഴ കുറയുമെന്ന പ്രവചനവുമാണ് ബോര്‍ഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാനായി കൂടുതല്‍ ഹ്രസ്വകാല വൈദ്യുതി കരാറുകളില്‍ ഏര്‍പ്പെടാനാണ് നീക്കം.

മറ്റ് ഹ്രസ്വകാല കരാറുകള്‍ക്കും നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മതിയായ വൈദ്യുതി ന്യായമായ നിരക്കില്‍ ലഭിക്കുന്ന ഒരു സാഹചര്യവുമില്ല. അതിനാല്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുകയാണ് പോംവഴി. പക്ഷേ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി ലോഡ് ഷെഡിങ് ഒഴിവാക്കിയാല്‍ തന്നെ വൈദ്യുതി ചാര്‍ജ് വീണ്ടും കൂട്ടേണ്ടി വരുമെന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. പ്രതിസന്ധിക്ക് അല്പമെങ്കിലും അയവുണ്ടാക്കാന്‍ പള്ളിവാസല്‍, തോട്ടിയാര്‍ പദ്ധതികള്‍ മാര്‍ച്ചിന് മുന്‍പ് കമ്മീഷന്‍ ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ 100 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാന്‍ കഴിയും.

ഏപ്രില്‍,മെയ് മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.സ്വന്തം നിലയിലുള്ള വൈദ്യുതി ഉത്പാദനത്തിലും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതിലും തടസങ്ങള്‍ നിരവധി. സാധാരണ ഗതിയില്‍ വേനല്‍ മഴയിലൂടെ മാത്രം 250 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ വൈകുമെന്നാണ് പ്രവചനം. ഡാമുകളില്‍ ഇപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 10% വെള്ളം കുറവുമാണ്. ഇതെല്ലാം ജലവൈദ്യുത പദ്ധതികളെ ഏറെ ആശ്രയിക്കുന്ന കെഎസ്ഇബിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാമെന്ന് കരുതിയാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി കിട്ടുമോ എന്ന് തന്നെ ഉറപ്പില്ല. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ പല സംസ്ഥാനങ്ങളും ലോഡ് ഷെഡിങ് അടക്കം പിന്‍വലിച്ച് വൈദ്യുതി വാങ്ങും. ഇത് വൈദ്യുതി വില കൂടാന്‍ വഴിയൊരുക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 8 രൂപ 69 പൈസ എന്ന ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്.

Top