കോഴിക്കോട് : സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസ രീതിയിൽ ലഭ്യമാക്കുന്ന വാതിൽപ്പടിയിൽ പദ്ധതി ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനമൊട്ടാകെ കർശനമായി നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇതിന് ജനപ്രതിനിധികളുടെ മേൽനോട്ടം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.ആഭ്യന്തര വൈദ്യുതി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഊർജ്ജിതമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഈ സർക്കാർ അധികാരമേറ്റതിനുശേഷം 173 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദന വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംത്തിട്ട ജില്ലയിലെ കക്കാട്ട് കെ.എസ്.ഇ.ബി പുതുതായി പണിയുന്ന 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനവും വൈദ്യുതി മന്ത്രി നിർവഹിച്ചു. യോഗത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി. ഡയറക്ടർ ഡോ. എസ്. ആർ. ആനന്ദ് സ്വാഗതം ആശംസിക്കുകയും പ്രസരണ വിഭാഗം ചീഫ് എൻജിനീയർ സജി പൌലോസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഇരു യോഗങ്ങളിലും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കൻമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.