ഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക്-വെഹിക്കിൾ (ഇവി) വിൽപ്പന 2030 ഓടെ പെട്രോളിയം വാഹന വിൽപ്പനയെ മറികടക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ്. സാങ്കേതികവിദ്യയിലെ മെച്ചവും അടിസ്ഥാന സൗകര്യങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രിയത കൂട്ടുമെന്നാണ് സൂചന.
“സർക്കാരിന്റെ ഭാഗത്ത് നിന്നുളള ഇടപെടലുകൾ ഇക്കാര്യത്തിൽ പ്രസക്തമാകും. ഇലക്ട്രിക് വാഹനങ്ങളുടെ കോസ്റ്റ് പാരിറ്റിയുടെ കാര്യത്തിൽ അധികാരികൾക്ക് സഹായിക്കാൻ കഴിയുമെങ്കിലും, ഇന്ത്യയിൽ സമ്പന്നർക്ക് കാറുകളിൽ സബ്‍സിഡി നൽകുന്നത് ന്യായീകരിക്കാൻ സർക്കാരിന് ബുദ്ധിമുട്ടാണ്,” മഹീന്ദ്ര ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അനിഷ് ഷാ പ്രമുഖ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സാങ്കേതികവിദ്യയുടെ മുന്നേറ്റം ഞങ്ങൾ വേഗം നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാരിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും. സാങ്കേതികമായി, ചാർജ് ചെയ്യുന്ന സമയവും ഡ്രൈവ് ചെയ്യുന്ന ദൂരവും ഇതിനകം തന്നെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.