ഇലക്ട്രിക് വാഹനത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി അശോക് ലെയ്‌ലാന്‍ഡ്

രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. സീറോ എമിഷന്‍ എന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാരും, കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഈ നീക്കത്തിന് പിന്തുണ ഒരുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മഹീന്ദ്ര, മാരുതി തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ ഇ- വാഹനങ്ങളുടെ ശ്രേണിയിലേക്ക് എത്തുകയാണ് ഹെവി വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡും. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ എന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിലാണ് ഇലക്ടിക്ക് വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ക്രമീകരിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, വാഹനം നിര്‍മിക്കുക, ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ് ലെയ്‌ലാന്‍ഡ് ഒരുക്കിയിട്ടുള്ളത്. വിപണിയിലെ ആവശ്യങ്ങളും, സാങ്കേതിക വിദ്യയും കണക്കിലെടുത്താണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ലെയ്‌ലാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സൗകര്യത്തിന് കമ്പനി തുടക്കം കുറിച്ചത്. ഇ- മൊബിലിറ്റിയുമായി ബന്ധപ്പെട്ട പരിഗണനയാണ് എന്നൂരിലെ സൗകര്യങ്ങള്‍ നല്‍കുകയെന്ന് മാനേജിങ് ഡയറക്ടര്‍ വിനോദ് കെ. ദസരി ചൂണ്ടിക്കാട്ടി. ലോ ഫ്‌ളോര്‍ സിറ്റി ബസുകളാണ് ഇവിടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top