എല്ലാ ജില്ലകളിലും വൈദ്യൂതി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം; വൈദ്യൂത വാഹനങ്ങള്‍ക്കായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നവംബറോടെ വൈദ്യൂതി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. പദ്ധതിയുടെ ആദ്യഘട്ടമായി ആറ് കോര്‍പറേഷനുകളിലെ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച് നവംബര്‍ 7ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം; നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു.

സംസ്ഥാനത്തുടനീളം ചാര്‍ജിങ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോര്‍പ്പറേഷന്‍ ഏരിയകളില്‍ KSEBL ന്റെ സ്വന്തം സ്ഥലത്തു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 07.11.2020 -ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനര്‍ട്ട് സ്ഥാപിച്ച 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി.

എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അനര്‍ട്ടിന്റെ 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.

ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി KSEB യുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഇ-ആട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

വൈദ്യുതി വാഹനങ്ങള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന കാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ സാധിച്ചു. ഈ നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കുന്നതാണ്.
ഇ – മൊബിലിറ്റി, ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ പ്രയോജനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗോ ഇലക്ട്രിക് ക്യാമ്പയിൻ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ എനർജി മാനേജ്മെൻറ് സെൻറർ നടത്തിവരുന്നു. ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം കേരളത്തിലെ പൊതുജനങ്ങൾക്ക് വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് ടൂവീലറുകൾ വാങ്ങുവാൻ സാധിക്കും

പൊതുജനങ്ങൾക്ക് എംപാനൽ ചെയ്യപ്പെട്ടിരിക്കുന്ന 6 വാഹന നിർമാതാക്കളിൽ നിന്നും ഇലക്ട്രിക് ടൂവീലറുകൾ www.MyEV.org.in എന്ന വെബ് സൈറ്റിൽ നിന്നും, കൂടാതെ MyEV മൊബൈൽ ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം മുതൽ 43,000 രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ് നാളിതുവരെ 34 ഇലക്ട്രിക് വാഹനങ്ങളുടെ ബുക്കിംഗ് മേൽപ്പറഞ്ഞ സൈറ്റിലൂടെ ഇതുവരെ നടന്നിട്ടുണ്ട്.

ഇതിനുപുറമേ എനർജി മാനേജ്മെൻറ് സെന്റർ സംസ്ഥാനത്തെ താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നൽകുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി പ്രകാരം ഓട്ടോറിക്ഷ വാങ്ങാൻ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Top