ഇലക്ട്രറല്‍ ബോണ്ട്, സുപ്രധാന വിവരങ്ങള്‍ വ്യക്തമാക്കാതെ പ്രസിദ്ധീകരണം;ബിജെപിക്ക് 6060 കോടി രൂപ

ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇലക്ട്രറല്‍ ബോണ്ട് ചര്‍ച്ചയാകുന്നു. ബോണ്ടിലെ സുപ്രധാന വിവരങ്ങള്‍ വ്യക്തമാക്കാതെയാണ് പ്രസിദ്ധീകരണം. എസ്ബിഐ നല്‍കിയ വിവരങ്ങള്‍ രണ്ടുഭാഗങ്ങളായി അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയില്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും മറ്റൊരു പട്ടികയില്‍ ബോണ്ട് പണമാക്കിയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവെക്കും പ്രകാരം ബിജെപിയ്ക്കാണ് ഏറ്റവുമധികം പണം ലഭിച്ചത്. ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി, ബോണ്ടുകളുടെ മൂല്യം, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പേര്, പാര്‍ട്ടികള്‍ കാശാക്കിയ ഓരോ ബോണ്ടിന്റെയും മൂല്യം, മാറ്റിയെടുത്ത തീയതി എന്നീ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബോണ്ട് വാങ്ങിയിട്ടുള്ള വ്യക്തികളെ സംബന്ധിച്ചും ആര്‍ക്കുവേണ്ടിയാണ് ബോണ്ടുകള്‍ വാങ്ങിയത് എന്നതിനെക്കുറിച്ചും വിവരമില്ല. ബോണ്ട് വാങ്ങിയവരുടെ പട്ടിക 337 പേജും ബോണ്ട് സ്വീകരിച്ച പാര്‍ട്ടികളുടെ പട്ടിക 426 പേജുമുണ്ട്.

2019 ഏപ്രില്‍ ഒന്നിനും 2024 ഫെബ്രുവരി 15നും ഇടയില്‍ 22,030 ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ഡിഎംകെ, ബിആര്‍എസ്, വൈഎസ്ആര്‍പി, ടിഡിപി, ശിവസേന തുടങ്ങിയ പാര്‍ട്ടികളാണ് പട്ടികയിലുള്ളത്. ബിജെപിക്ക് 6060 കോടി രൂപ ലഭിച്ചു. സിപിഐഎം, സിപിഐ പാര്‍ടികളുടെ പേര് പട്ടികയിലില്ല.

ലോട്ടറി ഭീമന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് കമ്പനിയാണ് (1368 കോടി രൂപ) ഏറ്റവും അധികം പണം ബോണ്ടുകള്‍ വഴി പാര്‍ട്ടികള്‍ക്ക് നല്‍കിയത്. മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രച്ചര്‍ ആണ് രണ്ടാമത് (980 കോടി). റിലയന്‍സ് ബന്ധമുണ്ടെന്ന് കരുതുന്ന ക്വിക്ക് സപ്ലൈ ചെയിന്‍ 410 കോടിയുടെ ബോണ്ട് നല്‍കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, വേദാന്ത ലിമിറ്റഡ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, പിരമല്‍ എന്റര്‍പ്രൈസസ്, എംആര്‍എഫ്, മുത്തൂറ്റ് ഫിനാന്‍സ്, കിറ്റെക്സ്, എസ്സല്‍ മൈനിങ്, ഭാരതി എയര്‍ടെല്‍, സിപ്ല, അള്‍ട്രാടെക് സിമന്റ്, ഡിഎല്‍എഫ്, സ്പൈസ് ജെറ്റ്, സുസുക്കി ഇന്ത്യ തുടങ്ങിയവയും പട്ടികയിലുണ്ട്.

കോണ്‍ഗ്രസിനെക്കാള്‍ പണം കിട്ടിയത് തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 1609.5 കോടി രൂപ തൃണമൂല്‍ കോണ്‍ഗ്രസ് ബോണ്ടില്‍ നിന്നും കൈപ്പറ്റി. കോണ്‍ഗ്രസിന് കിട്ടിയത് 1.421.9 കോടി രൂപ. ബി ആര്‍ എസ് 1214.7 കോടി രൂപ വാങ്ങിയപ്പോള്‍ ബി ജെ ഡി യ്ക്ക് 775.5 കോടി രൂപ ലഭിച്ചു.

Top