വോട്ട് നേടാൻ മതത്തെ ഉപയോഗിച്ചെന്ന് ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

കൊച്ചി: ഉമാ തോമസിനെതിരെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസ് മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടിയെന്നാരോപിച്ചാണ് ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ദിലീപാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നോമിനേഷനൊപ്പം നൽകിയില്ലന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തൃക്കാക്കരയിൽ ഉമ തോമസിലൂടെ റെക്കോർഡ് വിജയമായിരുന്നു യുഡിഎഫ് നേടിയത്.

ഉപതെരെഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ട സ്ഥാനാർത്ഥി താനാണെന്നായിരുന്നു ഉമ തോമസ് എംഎൽഎ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും വ്യക്തിഹത്യയിലൂടെ വേദനിപ്പിച്ചു. ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി. എൽഡിഫ് സ്ഥാനാർത്ഥി ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയിലും നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണം. ഉപതെരെഞ്ഞെടുപ്പിൽ മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാൽ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

Top