വ്യാജ പട്ടിക അനുവദിച്ചില്ല; തെരഞ്ഞെടുപ്പ് ഓഫീസറെ കൊലപ്പെടുത്തി

ലക്‌നോ: വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താനുള്ള ശ്രമം തടഞ്ഞ ബൂത്ത് ലെവല്‍ ഓഫീസറെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാര്‍ഖെഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സൂരജ്പാല്‍ വര്‍മ എന്ന സ്‌കൂള്‍ അധ്യാപകനാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസറായി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു.

കഴിഞ്ഞ ദിവസം പല്ലവ് ജയ്‌സ്വാള്‍ എന്നയാള്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ സൂരജ്പാലിനെ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നുമാണ് ആരോപണം. സൂരജ്പാലിനു ബോധം നഷ്ടപ്പെട്ടതോടെ ജയ്‌സ്വാള്‍ ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു മകന്‍ സ്ഥലത്തെത്തി സൂരജ്പാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂരജ്പാലിനു പരിക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും ജയ്‌സ്വാളിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ്
കൂട്ടിച്ചേര്‍ത്തു.

Top