കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതികരിച്ച് ശശി തരൂര്‍

ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ മറ്റ് മുതിര്‍ന്ന നേതാക്കളിലേക്ക് ചർച്ചകൾ എത്തുകയാണ്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് തന്നെയാണ് ജി 23 തീരുമാനിച്ചിരിക്കുന്നത്. ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകളാണ് അഭ്യൂഹങ്ങളിൽ മുന്നിൽ. എന്നാൽ താൻ മത്സരിക്കാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. എഐസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നു തരൂർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹത്തിന്റെ പ്രതികരണം.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് ഒരു വശത്ത് നിന്നും ഉയ‍ര്‍ന്ന് കേൾക്കുമ്പോൾ ജി 23 യുടെ പ്രതീക്ഷ ശശി തരൂരിലാണ്. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ.

അതേ സമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിർക്കുകയാണ് രാഹുൽ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം. കുടുംബ പാർട്ടി എന്ന വിമർശനം ശക്തമാകുമെന്നതിനാൽ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ തരൂര്‍ മത്സരിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഗുലാം നബി ആസാദും പ്രതികരിച്ചത്.

Top