തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം 3 മണിക്ക്; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നതില്‍ ആകാക്ഷയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികൾ. ഇത്തവണ മുഴുവൻ സീറ്റും നേടുമെന്ന് യുഡിഎഫിന്റെ അവകാശവാദം. കഴിഞ്ഞ തവണത്തെ വൻ തകർച്ച മറികടന്ന് മുന്നേറ്റമുണ്ടാക്കാനാണ് എൽഡിഎഫ് നീക്കം. കേരളത്തിൽ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനായി തീവ്ര ശ്രമത്തിലാണ് ബിജെപി. പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം പൂർണമാകും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതോടെ പുതിയ അടവുകൾ പയറ്റാനാണ് മുന്നണികളുടെ നീക്കം. സിഎഎ വിഷയം, പാർട്ടി വിട്ട് ബിജെ പിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ പ്രവേശം എന്നിവ ഉൾപ്പെടെ പ്രചാരണായുധമാക്കാനാണ് മുന്നണികളുടെ തീരുമാനം.

Top