ഒമിക്രോണ്‍; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും, നിര്‍ണായക യോഗം ഇന്ന്

noida election

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷമാകും വോട്ടെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷന്‍ സ്വീകരിക്കുക. തെരഞ്ഞെടുപ്പിനായി പ്രത്യേക പ്രോട്ടോക്കോളും കമ്മീഷന്‍ തയ്യാറാക്കും.

കഴിഞ്ഞദിവസം, ഒമിക്രോണ്‍ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവെച്ചുകൂടേയെന്ന് എന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് തെരഞ്ഞെടുപ്പിന് അനുകൂലമല്ലെങ്കില്‍ കമ്മീഷന്‍ നിയമവിദഗ്ധരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തും.

ഉത്തര്‍പ്രദേശിന് പുറമെ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഡല്‍ഹിയില്‍ ഇന്നു മുതല്‍ നൈറ്റ് കര്‍ഫ്യു നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.

കര്‍ണാടകയില്‍ നാളെ മുതല്‍ 10 ദിവസം നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 141 ആയി. ഡല്‍ഹിയില്‍ 79 പേര്‍ക്കും കേരളത്തില്‍ 57 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും 49 പേര്‍ക്ക് വീതമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Top