തെരഞ്ഞെടുപ്പ് കമ്മീഷനെയും പറ്റിച്ച് ജോര്‍ജ്ജ് എം തോമസ്; സത്യവാങ്മൂലം തെറ്റ്

കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വന്തം ഭൂമിയായി കാണിച്ചിരിക്കുന്നത് മിച്ചഭൂമി. കൊടിയത്തൂര്‍ വില്ലേജില്‍ ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമിയുടെ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഭൂമി സംബന്ധമായി നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുള്ളത്. കൊടിയത്തൂര്‍ വില്ലേജിലെ 188/2 സര്‍വ്വേ നമ്പറില്‍ പെട്ട നാലേക്കര്‍ പത്ത് സെന്റ് ഭൂമിയാണ് തന്റെ ഉടമസ്ഥതയിലുള്ളതായി എംഎല്‍എ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്.

1234

മിച്ചഭൂമിയായി കണ്ടെത്തി എംഎല്‍എയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതും 188/2 സര്‍വ്വേ നമ്പറില്‍ പെട്ട നാലേക്കര്‍ ഭൂമി തന്നെയാണ്. അമ്മയില്‍ നിന്നും ലഭിച്ച രണ്ടേക്കര്‍ ഭൂമി കൂടി തനിക്കുണ്ടെന്ന് എം.എല്‍.എ പറയുന്നുണ്ടെങ്കിലും ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞ നാലേക്കര്‍ പത്ത് സെന്റ് ഭൂമിക്ക് എംഎല്‍എ നികുതിയടക്കാത്തതിനാല്‍ രേഖകള്‍ ലഭ്യമല്ലെന്നുമാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ജനപ്രാതിനിധ്യനിയമ പ്രകാരം എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാം. എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനും കഴിയും.

23rf

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനു പിന്നാലെ, അന്‍വറിനെ ന്യായീകരിച്ച് രംഗത്തെത്തിയ ജോര്‍ജ്ജ് എം.തോമസും മിച്ചഭൂമി തട്ടിപ്പ് നടത്തിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്തു വരുന്നതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാന്‍ ജോര്‍ജ്ജ് എം. തോമസ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. അന്‍വറിന്റെ വിവാദ വാട്ടര്‍തീം പാര്‍ക്ക് ജോര്‍ജ്ജ് എം. തോമസിന്റെ മണ്ഡലമായി തിരുവമ്പാടിയിലെ കക്കാടംപൊയിലിലാണ്.

anwar george m thomas

ജോര്‍ജ്ജ് എം തോമസ് എംഎല്‍എയും സഹോദരങ്ങളും കൈവശം വച്ചിരിക്കുന്ന 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ 2000-ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. ആറു കോടി മതിപ്പുവില വരുന്നതാണ് ഈ ഭൂമിയെന്നാണ് ജോര്‍ജ്ജ് എം. തോമസ് തന്നെ വ്യക്തമാക്കിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഭൂമിയും അതിന്റെ ആദായവും 18 വര്‍ഷമായി എം.എല്‍.എയും കുടുംബവും അനുഭവിക്കുന്നത്.

Top