കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പടരുന്നതില്‍ ആശങ്ക അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയിലാണ് കമ്മീഷന്‍ ആശങ്ക പങ്കുവെച്ചത്. ഏപ്രില്‍ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിടുള്ളത്. അതേസമയം, മെയ് മാസത്തില്‍ മതിയെന്നാണ് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഉള്‍പ്പടെയുള്ള കമ്മീഷന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഏപ്രില്‍ 8 നും 12നും ഇടയിലായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല.തെരഞ്ഞെടുപ്പ് 7 മുതല്‍ 5 മണി വരെ മതിയെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം മെയ് 16നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ റംസാന്‍ വ്രതമൊക്കെ കഴിഞ്ഞതിനു ശേഷം മെയ് 16ന് മുമ്പായി തെരഞ്ഞെടുപ്പ് നടന്നാല്‍ മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

കലാശക്കൊട്ട് നിയന്ത്രണവിധേയമായെങ്കിലും അനുവദിക്കണമെന്നും മുന്നണികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിടുള്ളത്. 80 കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും അംഗവൈകല്യം ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമ്പോള്‍ അത് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ബിജെപി പങ്കുവച്ചു. അതിനാല്‍, കൃത്യമായ നിയന്ത്രണം അക്കാര്യത്തില്‍ ഉണ്ടാവണമെന്നും കേന്ദ്രസേന പ്രശ്‌നബാധിത ബൂത്തുകളില്‍ രണ്ടാഴ്ച മുമ്പെങ്കിലും വന്ന് നിയന്ത്രണമേറ്റെടുക്കണമെന്ന നിര്‍ദ്ദേശവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്.

കള്ളവോട്ട് ഉണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് കോണ്‍ഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. അക്കാര്യം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയശേഷം നാളെ മാധ്യമപ്രവര്‍ത്തകരെ കണ്ട് മടങ്ങിപ്പോകുന്ന കമ്മീഷന്‍ ഒരാഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

 

Top