‘അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി’; മോദി സ്തുതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ബിജെപിയെയും നരേന്ദ്രമോദിയെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം.

അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിയ്ക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തോടെയാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നും ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.

അതേസമയം, നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. താന്‍ സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും മോദിയുടെ വിജയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

മോദിക്ക് ജയം സമ്മാനിച്ചത് വികസന പദ്ധതികള്‍ തന്നെയാണ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ല. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതുമൊക്കെ വോട്ടായി മാറി. മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യണം. വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് വന്‍ വിജയം സമ്മാനിച്ചത്. മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളാണുള്ളത്, അബ്ദുള്ള കുട്ടിയുടെ വാക്കുകള്‍.

Top