പ്രിയങ്കയുടെ ഉറക്കം കെടുത്തി തട്ടിന്‍പുറത്തെ അഥിതികള്‍; ഗസ്റ്റ്ഹൗസില്‍ നാടകീയ രംഗങ്ങള്‍

കോഴിക്കോട്: വയനാട്ടിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തി മരപ്പട്ടിക്കൂട്ടം. വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലാണ് പ്രിയങ്കയെയും സുരക്ഷാ ഉദ്ദ്യോഗസ്ഥരേയും അല്‍പ്പനേരം വട്ടം കറക്കി മരപ്പട്ടിക്കൂട്ടം വിലസിയത്.

രാത്രി രാഹുല്‍ ഗാന്ധിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിയശേഷം പതിനൊന്നരയോടെയാണ് ഉറങ്ങാനായി പ്രിയങ്ക മുറിയിലെത്തിയത്.എന്നാല്‍ പുലര്‍ച്ചെ രണ്ടരയോടെ മുറിയുടെ മുകളിലെ തട്ടിന്‍പുറത്ത് നിന്നുമുള്ള ശബ്ദം കേട്ട് പ്രിയങ്ക ഞെട്ടിയുണരുകയായിരുന്നു. തുടര്‍ന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ അവര്‍ വിവരമറിയിച്ചു.

തുടര്‍ന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത് തട്ടിന്‍പുറത്തെ സ്ഥിരതാമസക്കാരായ മരപ്പട്ടികളാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയിലേക്ക് പ്രിയങ്കയെ മാറ്റുവാന്‍ തീരുമാനിക്കുകയും വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ മരപ്പട്ടി ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലേക്ക് പോകേണ്ട എന്ന് പ്രിയങ്ക അറിയിക്കുകയായിരുന്നു.

Top