എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് കർശന ഉപാദികളോടെ മുന്‍കൂര്‍ജാമ്യം

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് മുന്‍കൂര്‍ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം നല്‍കിയത്. എം.എല്‍.എ മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാവണം.

രാതിക്കാരി ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും എൽദോസ് തള്ളി. പിആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ താൻ പരിചയപ്പെടുന്നത്. പരാതിക്കാരിക്കെതിരെ രണ്ടു വാറന്റുകളുണ്ടെന്നും എൽദോസ് ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൽദോസ് പറയുന്നു.

അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി. വക്കീൽ മുഖേന കെപിസിസി ഓഫീസിൽ വിശദീകരണം ലഭിച്ചതായി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. താൻ നിരപരാധിയാണെന്ന് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ഈരോപിച്ച എൽദോസ് യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം നൽകിയിട്ടുണ്ട്. പാർട്ടി നടപടിയെടുക്കും മുൻപ് തന്നെ കൂടി കേൾക്കണമെന്നും വിശദീകരണത്തിൽ എൽദോസ് ആവശ്യപ്പെട്ടു.

അതേസമയം, എൽദോസിന് വീഴ്ച പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ഒളിവിൽ പോകാതെ പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. കോടതി ഉത്തരവ് എന്തായാലും നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

Top