വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കോഴിക്കോട്: മുക്കം മുത്തരിയില്‍ വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍- നമ്പില്ലത്ത് വീട്ടില്‍ മുജീബ് റഹ്മാനെ (45)യാണ് കോഴിക്കോട് റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് 11 മണിയോടെ ഓമശ്ശേരിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

മുജീബ് റഹ്മാന്‍ ഇപ്പോള്‍ കണ്ണൂര്‍ കൂത്തുപ്പറമ്പ് കിണവക്കല്‍ പുതുവച്ചേരിയാണ് താമസം. ജൂലായ് 22-ന് രാവിലെ ആറ് മണിക്ക് മുത്തേരിയിലുള്ള വീട്ടില്‍ നിന്ന് ഓമശ്ശേരിയിലുള്ള ഹോട്ടലിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ 65 വയസ്സുള്ള വയോധികയെ മുജീബ് റഹ്മാന്‍ മര്‍ദ്ദിച്ച് അവശയാക്കി വായില്‍ തുണി തിരുകി കൈകള്‍ ബന്ധിച്ച് കാപ്പുമല റബ്ബര്‍ എസ്റ്റേറ്റിനടുത്തുള്ള വിജനമായ കുറ്റിക്കാട്ടില്‍ എത്തിച്ച് ശാരീരികമായും ലൈംഗീകമായും പീഡിപ്പിക്കുകയുമായിരുന്നു.

പീഡനത്തിന് ശേഷം സ്ത്രീയുടെ സ്വര്‍ണ്ണ ചെയിനും കമ്മലും ബലമായി പൊട്ടിച്ചെടുക്കുകയും ബാഗും മൊബൈല്‍ഫോണും പണവും കവര്‍ച്ച നടത്തുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം മുറിച്ച് കഷ്ണങ്ങളാക്കി സ്ത്രീയുടെ ഇരു കൈകളും കേബിള്‍ വയര്‍ ഉപയോഗിച്ച് കെട്ടി സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയുമായി പ്രതി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Top