ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക സ്ഥലം കണ്ട വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക സ്ഥലം കണ്ട വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് കുഴഞ്ഞ് വീണത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടികൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

Top