മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് വൃദ്ധനെ അടിച്ചുകൊന്ന സുഹൃത്ത് അറസ്റ്റിൽ. ശേവല്‍കുടി സ്വദേശി റോയിയെ കൊന്ന സുഹൃത്ത് ബിബിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മാങ്കുളം ശേവല്‍കുടി സ്വദേശി റോയിയെ വഴിയരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീണ് പരിക്കേറ്റതെന്ന് ആദ്യം തോന്നിയെങ്കിലും തലയിലെ മുറിവ് കണ്ടതോടെയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നത്. വിശദമായ പരിശോധന നടത്തിയതോടെ സംഭവം കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ റോയിയുടെ സുഹൃത്ത് ബിബിനെ പിടികൂടുകയായിരുന്നു.
സുഹൃത്തുക്കളായിരുന്ന റോയിയും ബിബിനും അടുത്തിടെ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായി. അന്ന് മുതല്‍ റോയിയുമായി കടുത്ത വൈരാഗ്യത്തിലായിരുന്നു ബിബിന്‍. ഇന്നലെ രാത്രി പത്ത് മണിയോടെ പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയെ കുറ്റിക്കാട്ടില്‍ പതിയിരുന്ന് ആക്രമിച്ചു. ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ ഉപയോഗിച്ചാണ് തലക്കടിച്ചത്. തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്ത് നിന്നാണ് ഇന്ന് പൊലീസ് പൊക്കിയത്. നാളെ ബിബിനെ കോടതിയില്‍ ഹാജരാക്കും.