നരബലി നടത്തിയത് ബാധ്യത തീർക്കാൻ; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരി​ഗണിക്കും

പത്തനംതിട്ട; ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലി നടത്തിയതിനു പിന്നാൽ സാമ്പത്തിക ബാധ്യത. ഭ​ഗവൽ സിം​ഗിനും കുടുബത്തിനും ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. ഇലന്തൂർ സഹകരണ ബാങ്കിൽ നിന്ന് മാത്രം 8,50,000 രൂപയുടെ വായ്പ കുടിശിക ഉണ്ടെന്നാണ് വിവരം.

2015 ൽ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇലന്തൂരിലെ വീടും പുരയിടവും ഈട് നൽകിയാണ് ലോൺ എടുക്കുന്നത്. 2022 മാർച്ചിൽ വായ്പ പുതുക്കി എടുത്തിരുന്നു. പലിശ കൃത്യമായി അടച്ചുപോകുന്നുണ്ടായിരുന്നെങ്കിൽ ഇതിൽ ഭ​ഗവൽ സിങ്ങിനും ഭാര്യയ്ക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. കൂടുതൽ പേർ നരബലിക്ക് ഇരയായിട്ടുണ്ടോ എന്നു പരിശോധന വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തിൽ പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങൾ പണയപ്പെടുത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികൾ ഇന്നുണ്ടായേക്കും.

Top