കേന്ദ്ര നികുതി വിഹിത കണക്കുകള്‍ അവാസ്തവമെന്ന് എളമരം കരീം

ഡല്‍ഹി: കേന്ദ്ര നികുതി വിഹിത കണക്കുകള്‍ അവാസ്തവമെന്ന് സിപിഐഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം. കേന്ദ്രധനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണം. കേരളത്തിന് 1.9 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നല്‍കിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നല്‍കുന്നത് ഔദാര്യമല്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വൈറ്റ് പേപ്പര്‍ രാഷ്ട്രീയ പ്രചരണ ആയുധം മാത്രമാണ്. കേരളത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉന്നയിക്കുന്നില്ല. ഇത് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ്. എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കില്ല. ധനമന്ത്രി മണിക്കൂറോളം സംസാരിക്കുന്നു. എംപിമാര്‍ക്ക് സമയം അനുവദിക്കുന്നില്ലെന്നും എളമരം കരീം പറഞ്ഞു.സാമൂഹ്യക്ഷേമ പദ്ധതികളെ തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ സമരത്തിന് വലിയ പിന്തുണ ലഭിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് തെറ്റായ കണക്കുകള്‍ വച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഒരു ഡാറ്റയും ഇല്ല. കേരളം നേടിയ നേട്ടങ്ങള്‍ക്ക് ശിക്ഷിക്കപ്പെടണോ? ജനസംഖ്യ അടിസ്ഥാനത്തില്‍ ആണ് വിഹിതമെങ്കില്‍ വീണ്ടും തിരിച്ചടിയാകും.

സെസും സര്‍ച്ചാര്‍ജും 28 ശതമാനമാണ് കേന്ദ്രം ഉയര്‍ത്തിയത്. ജിഎസ്ടി ആക്ട് അനുസരിച്ച് നഷ്ടം നികത്തുന്നത് ഔദാര്യമല്ല, അവകാശമാണ്. കേന്ദ്ര ഗ്രാന്റുകള്‍ വര്‍ദ്ധിച്ചു എന്ന് പറയുന്നതും തെറ്റാണ്. ഇക്കാര്യങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷങ്ങളെ അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുടെ കടം പൊതുകടമായി ചേര്‍ത്തതുമാണ് കാരണമായി പറയുന്നത്.

Top