ശാസ്ത്രജ്ഞര്‍ ആശങ്കയോടെ കാണുന്ന എല്‍നിനോ പ്രതിഭാസം വീണ്ടും എത്തി

ഴു വര്‍ഷത്തിനു ശേഷം വീണ്ടും എല്‍നിനോ പ്രതിഭാസം എത്തി. ലോകം മുഴുക്കെ കാലാവസ്ഥയില്‍ കാര്യമായ ആഘാതമേല്‍പിക്കാനാകുന്ന എല്‍നിനോയെ ആശങ്കയോടെയാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്.പസഫിക് സമുദ്രത്തില്‍ ആണ് എല്‍നിനോ പ്രതിഭാസത്തിനു തുടക്കമായതായത്. യൂറോപ്പിലടക്കം ഇപ്പോഴുള്ള തീവ്രമായ താപം വരും നാളുകളില്‍ കൂടുതല്‍ ഉയരുമെന്നും കടലിലുള്‍പ്പെടെ ചൂട് ഉയരുമെന്നും യു.എന്‍ കാലാവസ്ഥ സംഘടന സെക്രട്ടറി ജനറല്‍ പ്രഫ. പെറ്റേരി പറഞ്ഞു. രണ്ടു മുതല്‍ ഏഴു വര്‍ഷത്തിലൊരിക്കലാണ് എല്‍നിനോ പ്രതിഭാസം സംഭവിക്കുന്നത്. ഒമ്പത് മുതല്‍ 12വരെ മാസം ഇത് നിലനില്‍ക്കും. ട്രോപ്പിക്കല്‍ പസഫിക്കിന്റെ മധ്യ, കിഴക്കന്‍ മേഖലകളില്‍ സമുദ്രോപരിതലം ചൂടാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

കാര്‍ബണ്‍ വികിരണത്തിന്റെ തോത് കുത്തനെ ഉയരുന്നത് ഇത് ആവര്‍ത്തനത്തില്‍ നിര്‍ണായകമാണെന്ന് യു.എന്‍ കാലാവസ്ഥ സംഘടന പറയുന്നു. അതേ സമയം, സമീപ വര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടു കൂടിയവയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ വര്‍ഷാദ്യം മുതല്‍ കരയിലും കടലിലും ഒരുപോലെ താപം ഉയരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഏഷ്യയിലെ നിരവധി രാജ്യങ്ങള്‍ക്ക് പുറമെ സ്‌പെയിനിലും ഉഷ്ണക്കാറ്റ് നാശംവിതച്ചു. ചൈനയിലും അത്യുഷ്ണം ആശങ്ക ഉയര്‍ത്തി. അതിനിടെ ജൂലൈ മൂന്നിന് ലോകത്ത് ശരാശരി അന്തരീക്ഷ മര്‍ദം 17.01 ഡിഗ്രി സെല്‍ഷ്യസ് എത്തിയത് റെക്കോഡാണ്. 1979ല്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷണം ആരംഭിച്ച ശേഷം ഏഴു വര്‍ഷം മുമ്പ് 2016 ആഗസ്റ്റില്‍ രേഖപ്പെടുത്തിയ 16.92 ഡിഗ്രി ആയിരുന്നു ഇതുവരെയും ഏറ്റവും ഉയര്‍ന്നത്. കൊടുംതണുപ്പിന്റെ നാടായ അന്റാര്‍ട്ടിക്കയില്‍ ജൂലൈയില്‍ അന്തരീക്ഷ മര്‍ദം 8.7 ഡിഗ്രിയിലെത്തിയതും സമീപകാല റെക്കോഡാണ്.

Top