അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ സുരക്ഷിതന്‍; മേല്‍വിലാസങ്ങള്‍ പുറത്ത്

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ടുകള്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണത്തിലാണ് ദാവൂദ് കഴിയുന്നതെന്നും സൂചനയുണ്ട്. മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇജാസ് ലക്ടാവാലയാണ് ഈ ഞെട്ടിക്കുന്ന വിവരം തുറന്ന് പറഞ്ഞിരിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേല്‍വിലാസങ്ങള്‍ ഇയാള്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. (6എ കയബന്‍ തന്‍സിം ഫേസ് 5, ഡിഫന്‍സ് ഹൗസിങ് ഏരിയ, കറാച്ചി പാകിസ്താന്‍), (ഡി-13 ബ്രോക്ക് 4 ക്ലിഫ്ടണ്‍, കറാച്ചി, പാകിസ്താന്‍) ആണ് ദാവൂദിന്റെ മേല്‍വിലാസങ്ങള്‍. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ മികച്ച കമാന്‍ഡോ സുരക്ഷയാണ് ദാവൂദിന് നല്‍കുന്നത് എന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുടെ അറിവോടെയല്ലാതെ ഇത് സാധ്യമല്ലെന്നും ഇജാസ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ദാവൂദിന് പുറമേ ഛോട്ടാ ഷക്കീലിനും അനീസിനും ഐഎസ്ഐ മേല്‍നോട്ടത്തില്‍ വലിയ സുരക്ഷാ വലയമുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് കള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നത് ഈ പിന്തുണ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്നതിനാലാണെന്നും ഇജാസ് വെളിപ്പെടുത്തി.

ഇജാസ്, ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകള്‍ ഇജാസിനെതിരെയുണ്ട്. പത്തുവര്‍ഷം മുമ്പ് ഇജാസ് സ്വന്തം കൊള്ളസംഘം രൂപവത്കരിച്ചതോടെ ദാവൂദിന്റെയും ഛോട്ടാ രാജന്റെയും ശത്രുവായി മാറി.

Top