ഈജിപ്ത് ഗോള്‍കീപ്പര്‍ അസം എല്‍ ഹദരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

essam el hadary

ഷ്യന്‍ ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമായ ഈജിപ്ത് ഗോള്‍കീപ്പര്‍ അസം എല്‍ ഹദരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പോടെ ചരിത്രത്തിന്റെ ഭാഗമായ താരം കൂടിയാണ് ഹദരി. തന്റെ 45ാം വയസിലാണ് ഹദരി ഗ്ലൗസഴിച്ചത്.

പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച്, പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി സേവുകളാണ് ഹദരി റഷ്യന്‍ മണ്ണില്‍ നടത്തിയത്. ലോകകപ്പില്‍ ഹദരി ഈജിപ്തിന്റെ അവസാന മത്സരത്തിനിറങ്ങിയത് നായകന്റെ ആം ബാന്‍ഡ് അണിഞ്ഞായിരുന്നു. ഈജിപ്തിനായി 159 മത്സരങ്ങളില്‍ ഹദരി ഗ്ലൗസണിഞ്ഞിട്ടുണ്ട്.

”159 അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്. അഭൂതപൂര്‍വമായ നേട്ടങ്ങളില്‍ ടീമിനൊപ്പം നില്‍ക്കാനായി. കഴിഞ്ഞ കാലങ്ങളില്‍ എന്റെ ദൗത്യം വിജയമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. എന്റെ ജീവിതത്തിന്റെ പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും എന്നെ പിന്തുണയ്ക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത എന്റെ കുടുംബാംഗങ്ങളോട് ഞാന്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.” – ഹദരി പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ പെനാല്‍റ്റി സേവ് ചെയ്ത പ്രകടനമാണ് ഹദരി മത്സരത്തില്‍ പുറത്തെടുത്തത്. മത്സരത്തിലാകെ ആറ് സേവുകളാണ് ഹദരി നടത്തിയത്.

Top