2,300 വര്‍ഷം പഴക്കമുള്ള ശവകല്ലറ തുറന്നു ; കണ്ടെത്തിയത് ചരിത്ര രഹസ്യങ്ങള്‍

കെയ്‌റോ: ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം ശവക്കല്ലറ കണ്ടെത്തി. ടൂണ അല്‍ ഗബാല്‍ പ്രദേശത്തു നിന്നും ആദ്യമായാണ് ഇത്തരം മമ്മികളുടെ ശവക്കല്ലറ ലഭിക്കുന്നതെന്നാണ് പുരാവസ്തു വകുപ്പിന്റെ വിശദീകരണം.

നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളത്. mummy2

കെയ്‌റോയില്‍ നിന്നും 135 മൈല്‍ അകലെയാണ് ഈ ഗ്രാമം. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷിച്ചിരിക്കുന്ന രീതി വിശകലനം ചെയ്തതില്‍ നിന്നുള്ള നിഗമനം.

ചിത്രപണികള്‍ ചെയ്ത മൂടികളില്‍ അടച്ച ആറ് മമ്മികളും കളിമണ്ണില്‍ തീര്‍ത്ത രണ്ട് ശവപ്പെട്ടികളും പൗരാണിക പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രണ്ട് ലിഖിതങ്ങളും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

mummy1

തറനിരപ്പില്‍ നിന്നും ആറ് മീറ്റര്‍ അടിയില്‍ നിന്നാണ് മമ്മികള്‍ കണ്ടെത്തിയിട്ടുള്ളത്. പൗരാണിക ഈജിപ്ഷ്യന്‍ കാലത്തെയും ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലേയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീല്‍ അല്‍ അനാനി പറഞ്ഞു.

പ്രദേശത്തെ പുരാവസ്തു ഖനനം ആരംഭിച്ചിട്ടേ ഉള്ളൂ എന്നും വൈകാതെ കൂടുതല്‍ മമ്മികളടക്കമുള്ള അമൂല്യ വസ്തുക്കള്‍ ലഭിക്കുമെന്നുമാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് അറിയിക്കുന്നത്.

Top