നരേന്ദ്രമോദിക്കൊരു തുറന്ന കത്ത്; ‘ഈ പ്രസ്താവനകള്‍ തൃപ്തികരമല്ല’

modi

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസ്താവനകള്‍ അപര്യാപ്തമെന്ന് വിമര്‍ശനം. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസവിദഗ്ധര്‍ പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് വിമര്‍ശനമുള്ളത്.

637 പേര്‍ ചേര്‍ന്നാണ് കത്തെഴുതിയിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ജനാധിപത്യ, മതേതര, സ്വാതന്ത്ര്യമൂല്യങ്ങള്‍ക്ക് കോട്ടം തട്ടുന്ന കാഴ്ച്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. കത്വയിലെയും ഉന്നാവയിലെയും സംഭവങ്ങളിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബിജെപി വക്താക്കളുടെ നീക്കങ്ങളെ ആശങ്കയോടെയേ കാണാനാവൂ എന്നും കത്തില്‍ പറയുന്നു.

2015 മുതല്‍ രാജ്യത്ത് നടന്നിട്ടുള്ള വിവിധ സംഭവങ്ങളെ പ്രതിപാദിച്ചാണ് കത്ത്. ഗോഹത്യയുടെ പേരിലുള്ള ആക്രമണങ്ങള്‍,ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റങ്ങള്‍ എന്നിവയെല്ലാം ആവര്‍ത്തിച്ചുള്ള ആസൂത്രിതനീക്കങ്ങളായേ കാണാനാവൂ എന്ന് കത്തില്‍ ആരോപിക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അതിക്രമങ്ങളും നടന്നിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

Top