മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിറാജ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിറാജ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍. ഈരാറ്റുപേട്ട സംഭവത്തില്‍ മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്ന് എഡിറ്റോറിയലില്‍ ആവശ്യപ്പെടുന്നു. പൊലീസിന്റെ പക്ഷപാതപരമായ നിലപാടിനെ മുഖ്യമന്ത്രി ശരിവെച്ചു. മുസ്ലിം ക്രൈസ്തവ സംഘര്‍ഷമാക്കി സംഭവം മാറ്റാനുള്ള ചിലരുടെ ആഗ്രഹങ്ങള്‍ക്ക് പൊലീസ് കുടപിടിച്ചെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.

നടന്നത് ക്രൈസ്തവ വിശ്വാസികളെ മുസ്ലിമുകള്‍ക്കെതിരെ തിരിച്ചുവിടാനുള്ള നീക്കമാണെന്നും എഡിറ്റോറിയലില്‍ ആരോപണമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശിഹാബിനെ സംഘം ചേര്‍ന്ന് അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ല. തീവ്ര നിലപാടുള്ളവരുടെ താത്പര്യങ്ങള്‍ക്ക് പൊലീസ് വശംവദരായി. കുറ്റകൃത്യത്തെ മതമാപിനി ഉപയോഗിച്ച് അളന്നാല്‍ ഗതിയെന്താകും? ഇന്ത്യ മുന്നണിക്ക് ശക്തിപകരേണ്ടത് ഐക്യ മുന്നണിയും ഇടത് മുന്നണിയുമാണ്. ഇതിന് തുരങ്കം വെക്കുന്ന ശ്രമങ്ങള്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ സര്‍ക്കാര്‍ തിരുത്തണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

‘മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസിലാക്കാതെയാണ്. മുഖ്യമന്ത്രി ആശ്രയിച്ചത് ഈരാറ്റുപേട്ട പൊലീസിനെ. കുറ്റകൃത്യങ്ങള്‍ക്ക് മതച്ഛായ നല്‍കുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നേതാക്കള്‍ ഓരോ വാക്കിലും സൂഷ്മത പുലര്‍ത്തണം. ഈരാറ്റുപേട്ടയില്‍ ഉണ്ടായത് സാധാരണ വാഹന അപകടമാണ്. വധശ്രമം ചുമത്തിയതോടെ 27 വിദ്യാര്‍ത്ഥികള്‍ ജയിലില്‍ ആയി. അപകടക്കേസ് വധശ്രമമായി മാറിയത് പി സി ജോര്‍ജ് ഇടപെട്ടതോടെ’, ലേഖനത്തില്‍ ആരോപിക്കുന്നു.

Top