ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ ഇഡി

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും തേടുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്.

സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇ.ഡി പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം.

Top