ഇ ഡി തൃശൂര്‍ തന്നെ തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടി; എ സി മൊയ്തീന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍. ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോള്‍ നടത്തുന്നതെന്നും എ സി മൊയ്തീന്‍ പൊതുവേദിയില്‍ വച്ച് കുറ്റപ്പെടുത്തി.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്നം. ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി ഇ ഡി കളമൊരുക്കുകയാണെന്ന വിമര്‍ശനം മുന്‍പ് തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇ ഡി സിപിഐഎം നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള തന്റെ പദയാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Top