കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഡിജിറ്റല്‍ പകര്‍പ്പ് നല്‍കാന്‍ അനുമതി തേടി ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം ഡിജിറ്റല്‍ കോപ്പിയായി നല്‍കാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി വിധി പറയാന്‍ മാറ്റി. ഇരുപത്തി ആറായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിന്റെ പേപ്പര്‍ പകര്‍പ്പുകള്‍ ഓരോ പ്രതികള്‍ക്കും നല്‍കുകയെന്നത് അസാധ്യമാണ്. 12 ലക്ഷം രൂപ കോപ്പി എടുക്കാന്‍ വേണ്ടിവരുമെന്നും ഈ സാഹചര്യത്തില്‍ പെന്‍ഡ്രൈവില്‍ ഡിജിറ്റല്‍ കോപ്പി നല്‍കാമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. 55 പെന്‍ഡ്രൈവില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് പതിമൂവായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന്‍ പി സതീഷ് കുമാര്‍, ഇടനിലക്കാരന്‍ പി പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി ആര്‍ അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റെ സി കെ ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരര്‍ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നുമാണ് ഇ ഡി കണ്ടെത്തല്‍.

Top